ക്രിക്കറ്റുകളിയുടെ മുറ്റത്തുനിന്ന് കയ്യിലെന്തോ ഉയര്‍ത്തിപ്പിടിച്ചാര്‍ത്തുകൊണ്ട് ജലനൃത്തം പോലെ മോനോടി വന്നു.
ഒരു നെല്‍ച്ചെടി.
മകന് അത് പറഞ്ഞുകൊടുത്തു.പണ്ട് ഇവിടെ ഒരു വയലായിരുന്നിരിക്കണം. അയാളോര്‍ത്തു. ഒരോണനിലാവിന്റെ വേദന അയാളില്‍ വന്നുപോയി.അച്ഛാ, ഇത് പെരിയാര്‍ റൈസോ പവിഴം റൈസോ?പെട്ടെന്ന് കൈ പൊള്ളി, നെല്‍ച്ചെടി അയാള്‍ നിലത്തിട്ടുകളഞ്ഞു.
ഇത് മാമ്പഴക്കാലം. ഈര്‍ക്കിലില്‍ കോര്‍ത്ത കശുമാങ്ങകള്‍ ചന്തയില്‍ വിരുന്നുവന്നിരുന്ന കാലം ഓര്‍മ്മയുണ്ടോ കൂട്ടുകാരാ?
നാലഞ്ചു കശുമാങ്ങ കഴുകിയെടുക്കുക. അത് കഷ്ണിച്ച് പാത്രത്തിലാക്കുക. ലേശം ഉപ്പൊഴിക്കുക. അനന്തരം അത് തിന്നുനോക്കുക. ആ സ്വാദറിയുമോ ചങ്ങാതീ?
കശുമാങ്ങകള്‍ പഴുത്ത് ഹര്‍ഷസാഫല്യങ്ങള്‍ വിങ്ങിപ്പൊട്ടിയ മണം നിറഞ്ഞുകിടക്കുന്ന ഇടവഴിയിലൂടെ നടക്കാന്‍ നിങ്ങള്‍ ഭയപ്പെടും,ഞെട്ടും.
ചങ്ങാതീ,ഇല്ലെന്ന് നിങ്ങള്‍ക്ക് വാതുവയ്ക്കാമോ?
തണല്‍ വാര്‍ഷികപ്പതിപ്പ് 1991ല്‍ പ്രസിദ്ധീകരിച്ചത്
വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അവന്റെ മുഖം പുണ്ണുപോലിരുന്നു.
ഒറ്റയടിപ്പാത. അത് ഇമവെട്ടുന്നു. പതുക്കെ....
ഈ വിടരുന്ന മന്ദസ്മിതം ആര്‍ക്കായിട്ട്?
ചുണ്ടുകളിലിപ്പോള്‍ ഒരു മൂളിപ്പാട്ട്.
കൊറ്റികള്‍ ചിറകടിക്കുന്ന വയലുകള്‍ക്കും മഞ്ഞവെയില്‍ ഓര്‍ത്തോര്‍ത്തു നില്‍ക്കുന്ന പച്ചത്തഴപ്പുകള്‍ക്കും നടുവില്‍...ഇപ്പോള്‍ അവനില്ല.
ഒരു ചിറകടിയുടെ തിളങ്ങുന്ന ഇളക്കം മാത്രം മാഞ്ഞുപോകുന്നു.
അപ്പ ഫാക്ടറിയില്‍ നിന്നുവന്ന്, ആപ്പിളുകളുടെ മുഖചിത്രമുള്ള, കലാകൗമുദിയെന്ന പുതിയ വാരിക വായിച്ചുകൊണ്ട് കിടക്കുകയാണ്. അമ്മ അടുക്കളയില്‍ പച്ചത്തേയില ഇടിക്കുന്നു. മഴക്കാലത്ത് മാമൂട്ടു വനങ്ങളില്‍ കാണാറുള്ള വെള്ളച്ചാട്ടങ്ങള്‍ പ്രത്യക്ഷപ്പെട്ടോയെന്ന് നോക്കാനാണ് നടേശന്‍ ജനല്‍ തുറന്നത്. ജനലിലൂടെ നുഴഞ്ഞുകയറിവന്ന മൂടല്‍മഞ്ഞ് അത്ഭുതത്തോടെ എല്ലാമൊന്ന് നോക്കി അലിഞ്ഞുപോയി.
ജനലടയ്ക്കുമ്പോള്‍ കതകില്‍ മുട്ട്.
മറ്റൊരു മഞ്ഞായിരിക്കുമോ?
കതക് തുറന്നപ്പോള്‍ ഒരു കുട്ടി അകത്ത് കടന്നു. അപ്പായ്ക്ക് ചെവി കേള്‍ക്കില്ല. എങ്കിലും തിരിഞ്ഞു നോക്കി.
നടേശന്‍ അനിയത്തിയുടെ സ്ലേറ്റെടുത്ത് അപ്പായ്ക്ക് എഴുതിക്കൊടുത്തു. ഒരു വിളക്ക്. ഏതു വിളക്കെന്നു ചോദിച്ചുകൊണ്ട് അപ്പ ഓര്‍മയിലുഴറി.നടേശന്‍ വീണ്ടും വീണ്ടും എഴുതി.
കുട്ടിയുടെ അച്ഛനാണ് വിളക്കേല്‍പ്പിച്ചത്. കുറേ മുന്‍പ്.
സ്ലേറ്റില്‍ അവന്റെ അച്ഛനെക്കണ്ട് അപ്പ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞ് അവനെ നോക്കി. അപ്പയുടെ നോട്ടത്തില്‍ വിമൂകമായ ഒരു തിളക്കം.
നടേശനെയും കൂട്ടി പഴയ സാധനങ്ങള്‍ക്കിടയില്‍നിന്ന് ആ പിത്തളവിളക്ക് തപ്പിയെടുക്കുന്നതിനിടെ അപ്പ അവന് ആ കുട്ടിയുടെ കഥ പറഞ്ഞുകൊടുത്തു. അവന്റച്ഛന്‍ കുത്തേറ്റാണ് മരിച്ചത്. ലയത്തില്‍ തൊട്ടടുത്ത പോര്‍ഷനിലെ താമസക്കാരന്റെ. ഇറയം ചോരാതിരിക്കാന്‍ മേല്‍ക്കൂരയില്‍ വച്ചിരുന്ന തകരം ഒരല്‍പം മറ്റേയാളിന്റെ ഭാഗത്തേയ്ക്ക് നീങ്ങിപ്പോയി എന്നതായിരുന്നു വഴക്കിനു കാരണം.
ഒരു തകരക്കഷണം...
അവനില്‍ ഒരു ഗദ്ഗദമുടഞ്ഞു.
വിളക്കേല്‍പ്പിക്കുമ്പോള്‍ പഠിക്കുന്നില്ലേയെന്നു ചോദിച്ച് അപ്പ കുട്ടിയുടെ കവിളില്‍ തലോടി.
അവന്‍ പഠിപ്പ് നിര്‍ത്തിയിരുന്നു. നാല് ജയിച്ചു. ഇനി വിതുരയി പോകണം.
കുട്ടി വിളക്കുമായി പടിയിറങ്ങി മഞ്ഞില്‍ മറഞ്ഞുപോകുന്നത് നടേശന്‍ നോക്കിനിന്നു.
എന്തോ, ആ വിളക്ക് കത്താതിരിക്കുമോയെന്ന് അവന്‍ ഭയപ്പെട്ടു.
ചിലരുണ്ട്, പൂമുഖത്തിരുന്ന്, മുഷിഞ്ഞ ചായത്തിലേക്കും അടര്‍ന്ന ചുവരിലേക്കും വെടിപ്പില്ലാത്ത മുറ്റത്തും നോക്കി എല്ലാം വലിച്ചുവാരി പുറത്തിട്ട് പരിശോധിച്ചുകൊണ്ടിരിക്കും. മറ്റുചിലരോ, കണ്ണുകളിലേക്കാണ് നോക്കുക. മറ്റേതൊ ലോകത്തുനിന്ന് വന്നവരെപ്പോലെയാണ് അവര്‍ കാണപ്പെടുക. അവര്‍ കണ്ണുകളിലൂടെ, ഹൃദയത്തിലൂടെ പറന്നുപറന്ന്...
വരൂ എന്ന് നീ സ്വാഗതമോതും മുമ്പ് ഉമ്മറത്തേക്ക് ഞാന്‍ ചാടിക്കയറിയിട്ടുണ്ടാവും. എന്റെ കരം ഗ്രഹിക്കുംമുമ്പ് ഞാന്‍ നിന്നെ കെട്ടിപ്പിടിച്ചിട്ടുണ്ടാവും. ഇറങ്ങിപ്പോകൂ എന്ന് നീ വിരല്‍ ചൂണ്ടുന്നതിനുമുമ്പ് പടിയിറങ്ങി ഞാന്‍ പൊയ്ക്കഴിഞ്ഞിട്ടുമുണ്ടാകും.
നഗരത്തിലേക്ക് ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരടിയന്തിര കാര്യ്ം സുഹൃത്തിനെ അറിയിക്കാന്മറന്നത് അയാളോര്‍ത്തു. ഒരു മാസത്തേക്ക് വിദേശപര്യടനത്തിലായിരിക്കുമെന്നതിനാല്‍ തന്റെ ഒഴിഞ്ഞുകിടക്കുന്ന വീട്ടില്‍ പാര്‍ത്ത് അവധിക്കാലം ചെലവഴിക്കാന്‍ കുടുംബസഹിതം എത്തിയിരിക്കുകയാണവന്‍.
ഗ്രാമത്തിലെത്തിയപ്പോള്‍ നേരം പുലര്‍ന്നു തുടങ്ങിയിരുന്നു.
തന്റെ ബംഗ്ലാവിനു മുന്നിലയാള്‍ കാര്‍ നിര്‍ത്തി.
ഭാഗ്യം, ഗേറ്റ് പൂട്ടിയിട്ടില്ല.
അകത്തേക്ക് കയറുമ്പോള്‍, വീട്ടുമുറ്റത്തും പൂന്തോട്ടത്തിലും വന്നുവീണ പ്രഥമകിരണങ്ങളും ആ പരിസരവും അയാള്‍ക്കെന്തോ അപരിചിതമായിത്തോന്നി. അതിക്രമിച്ചുകടക്കുന്ന ഒരാളുടെ കുറ്റബോധം അയാളുടെ കാലുകളെ പുറകിലേക്ക് വലിച്ചുകൊണ്ടിരുന്നു
(ഒരു ഇംഗ്ലീഷ് കഥയോട് കടപ്പാട്)
കൊടുംവേനലില്‍ ഭൂമിയുരുകുംകാലം ഒരു തുണ്ട് തണലാണ് ഒരു വീട്. വര്‍ഷകാലത്ത് ഉണങ്ങിയ ഒരിടം. ശിശിരത്തില്‍ ഒരു കമ്പിളി. ഇരുട്ടുമ്പോള്‍ വിളക്കുള്ള ഒരിടം.
തുറസ്സായ മൈതാനങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് കല്ലും പൊടിയും മരച്ചുവടും കൊഴിയുന്ന ഇലകളും മഴയും തണുപ്പും മഞ്ഞും ചുഴലിക്കാറ്റും. തെരുവുകളിലുറങ്ങുവോര്‍ക്ക് പൊടുന്നനെയുള്ള മഴയുടെ വരവില്‍ കടവരാന്ത. ചെറ്റക്കുടിലുകള്‍ ഓരോന്നും അതിലെയാളുകളുടെ വീടിനെ ഉള്‍ക്കൊള്ളുന്നുണ്ട്. ഒളിവില്‍ പ്രവര്‍ത്തിക്കുന്ന ധീരരായ വിപ്ലവകാരികള്‍ക്ക് സുരക്ഷിതമായ അഭയസങ്കേതം വീടാണ്. സമ്പന്നന് വീണ്ടും വീണ്ടും പണിയേണ്ട ഒഴിവുകാല വസതികള്‍. കേവല ആത്മീയവാദികള്‍ക്ക് പുണ്യകേന്ദ്രങ്ങളും കാടും പര്‍വതനെറുകകളും. എങ്കിലും ഇതൊന്നും തന്നെ അതുമാത്രമായി ഒരു വീടാകുന്നേയില്ല. മനുഷ്യന്റെ യഥാര്‍ത്ഥമായ വീട്, അത് സംഗീതം വെയിലായി പ്രകാശിപ്പിക്കുന്ന വിജാഗിരികളോടും വാസ്തുശില്‍പകലയുടെ ഏറ്റവും ആധുനികമായ രൂപസൗകുമാര്യത്തോടും പ്രപഞ്ചത്തോളം വൈവിദ്ധ്യം ചാര്‍ത്തുന്ന ഒരു ഒറ്റ വീടാണ്.