Wednesday 4 November, 2009,11:17 am
ഇരുട്ട്‌


മകന്‍ മുയല്‍ക്കുഞ്ഞുങ്ങളെ പെറ്റ്‌ഷോപ്പിലേക്ക്‌ കൊണ്ടുപോകാന്‍ തയ്യാറെടുക്കുമ്പോള്‍ഓരോരിക്കലും അരങ്ങേറാറുള്ള വിടവാങ്ങല്‍ ചടങ്ങ്‌ നടക്കുകയായിരുന്നു, അന്നും. പുന്നാരം എന്നാണ്‌ അയാളതിനെ വിശേഷിപ്പിച്ചിരുന്നത്‌. ഓരോ മുയല്‍ക്കുഞ്ഞിനെയും എടുത്ത്‌ താലോലിച്ച്‌കണ്ണില്‍ ചേര്‍ത്ത്‌ അയാള്‍ അവരോട്‌ വിട ചൊല്ലി.അനിശ്ചിതത്വത്തിന്റെ കുഞ്ഞുങ്ങളേ, ഏത്‌ ഗഹ്വരത്തിലേക്കാണ്‌ നിങ്ങളുടെ യാത്ര?- ഒരന്തിമോപചാരം പോലായിരുന്നത്‌.അയാള്‍ മുയല്‍ക്കുഞ്ഞുങ്ങളോട്‌ പറഞ്ഞു:അങ്ങു ദൂരെ, ഒരിക്കല്‍ നമ്മള്‍ വീണ്ടും കാണും. നമ്മളെല്ലാം മരിച്ചുപോയതിനുശേഷം ഒരുമിക്കുന്ന ഒരിടത്ത്‌. അവിടെ നമ്മള്‍ വീണ്ടും സന്ധിക്കും.ഒരുപക്ഷേ അന്ന്‌ നമ്മള്‍ തമ്മില്‍ തിരിച്ചറിഞ്ഞെന്നു വരില്ല.അവിടെല്ലാം ഇരുട്ടായിരിക്കും.ഒരുപക്ഷെ ആ ഇരുട്ടുകൂടി ഉണ്ടായിരിക്കില്ല.

 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
Monday 2 November, 2009,4:35 pm
സദ്യ



ഞായറാഴ്‌ചകളിലെങ്കിലും തരക്കേടില്ലാത്ത ഒരു സദ്യ ഒരഭിവാജ്യഘടകമല്ലേ എന്ന പര്യാലോചനകള്‍ക്കൊടുവില്‍
അതങ്ങനെതന്നെയെന്ന്‌ തീരുമാനിക്കപ്പെട്ടു.
ഒരു അറുസുവൈ ഉണവ്‌.
ക്ഷണിക്കപ്പെടുന്ന കല്യാണങ്ങള്‍ക്കുപോലും പോകാറില്ല. അഥവാ പോയാല്‍ത്തന്നെ ഊട്ടുപുരയ്‌ക്കുമുന്നിലെ
കയ്യാങ്കളിയില്‍ ക്ഷതമേറ്റാണ്‌ പലപ്പോഴും മടങ്ങുക.
ഇതൊക്കയല്ലാതെ പിന്നെ മറ്റെന്താണ്‌ ജീവിതം...
`കണ്ണീരുപ്പാണോ ഇന്ന്‌ ചേര്‍ത്തത്‌?' പരിപ്പിന്റെ ചോറ്‌ വായില്‍വച്ചതും അയാള്‍ ചോദിച്ചുപോയി.
ചൊകചൊകന്ന മാങ്ങാ അച്ചാറ്‌ നാവില്‍ തൊട്ടപ്പോള്‍ രക്തം ചുവച്ചു.
ചേമ്പ്‌ വേവിച്ചുടച്ച്‌ സ്വാദേറ്റിയ സ്‌പെഷ്യല്‍ അവിയലില്‍ രുചിച്ചത്‌ മസ്‌തിഷ്‌ക്കം....
നിലവിളിച്ചുകൊണ്ടയാള്‍ ചാടിയെണീറ്റു.
പണ്ട്‌ ഉണ്ണാനില്ലാത്തവരെക്കുറിച്ചോര്‍ത്തോര്‍ത്ത്‌ ചോറുരുള വായിലേക്കിടാന്‍ മറന്ന്‌ ഇരുന്നുപോകാറുണ്ടായിരുന്ന
ഊണ്‍വേളകള്‍ എന്തിനോ അയാളപ്പോള്‍ ഓര്‍ത്തു.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
d'SIGN: > aavi & daya