പട്ടാളക്കാര്‍ തോക്കുചൂണ്ടിക്കൊണ്ട് അയാളെ വളഞ്ഞു: "ഇരുപത്തിനാല് മണിക്കൂറിനകം നീ സമ്പന്നനായിത്തീര്‍ന്ന് രാഷ്ട്രത്തിന്റെ മാനം കാത്തുകൊള്ളേണ്ടതാകുന്നു. അല്ലാത്തപക്ഷം..." പട്ടാളമേധാവി മുഴുമിപ്പിക്കുംമുമ്പ് അയാള്‍ ഞെട്ടിയുണര്‍ന്നു.
കിനാത്തളര്‍ച്ചയില്‍ വിയര്‍ത്തുകിടക്കുമ്പോഴും അയാള്‍ ആശ്വസിച്ചു: ഓ, സ്വപ്നമായിരുന്നു.
വരണ്ട കാറ്റുകള്‍ നടക്കാനിറങ്ങുന്ന നാളത്തെ വിജനമായ നഗരവീഥികളെക്കുറിച്ച് എന്തിനോ അയാള്‍ അപ്പോളോര്‍ത്തു.
സ്വാതന്ത്ര്യമുണ്ട്. അയാള്‍ മന്ത്രിച്ചു. പുറമ്പോക്കിലെ ഈ പാലത്തിനടിയില്‍ കിടക്കുമ്പോഴും(അയാളുടെമേല്‍ എപ്പോഴും ഇലകള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു) സ്വപ്നത്തിലെപ്പോലെ ആരും ഉഗ്രശാസനത്തിന്റെ തോക്കും ചൂണ്ടിയെത്തുന്നില്ലല്ലോ..!
''മലമടക്കുകളിലെ ഈ പാത. ഇത് നിങ്ങള്‍ക്ക് ഒഴിവുദിനാഘോഷങ്ങളും മദ്യക്കുപ്പികളും ആര്‍പ്പുവിളികളും മരണവേഗങ്ങളുമായിരിക്കാം. ഞങ്ങള്‍ക്കിത്, ഈപാത നിര്‍മ്മിച്ച അടിമവേലക്കാരുടെ, അജ്ഞാതമായൊടുങ്ങിയ ജന്മങ്ങളെക്കുറിച്ചുള്ള ഓര്‍മകളാണ്. പകയുറ്റ പ്രേരണകളാണ്.''
എന്നും വല്ലാത്ത ഒരു പൊള്ളലായിരുന്നു ഈ സത്യം. ഒരിക്കല്‍ നെഞ്ചോടു ചേര്‍ത്തുവെച്ച നമ്മുടെ ''പാത'' മാസികയിലാണ് ആദ്യം ആ അഗ്നി ജ്വലിച്ചത്. മറന്നിട്ടില്ല, ഒന്നും. എങ്കിലും, ഓര്‍മ്മകളെയാകെ ഒരു മരവിപ്പ് ബാധിച്ചത് നേരുതന്നെ. ഇപ്പോള്‍ ദുബായില്‍. വീണ്ടും അറബിപ്പൊന്‍ വ്യാമോഹിച്ച് വിമാനം കയറി. എഴുതാം...