പട്ടാളക്കാര്‍ തോക്കുചൂണ്ടിക്കൊണ്ട് അയാളെ വളഞ്ഞു: "ഇരുപത്തിനാല് മണിക്കൂറിനകം നീ സമ്പന്നനായിത്തീര്‍ന്ന് രാഷ്ട്രത്തിന്റെ മാനം കാത്തുകൊള്ളേണ്ടതാകുന്നു. അല്ലാത്തപക്ഷം..." പട്ടാളമേധാവി മുഴുമിപ്പിക്കുംമുമ്പ് അയാള്‍ ഞെട്ടിയുണര്‍ന്നു.
കിനാത്തളര്‍ച്ചയില്‍ വിയര്‍ത്തുകിടക്കുമ്പോഴും അയാള്‍ ആശ്വസിച്ചു: ഓ, സ്വപ്നമായിരുന്നു.
വരണ്ട കാറ്റുകള്‍ നടക്കാനിറങ്ങുന്ന നാളത്തെ വിജനമായ നഗരവീഥികളെക്കുറിച്ച് എന്തിനോ അയാള്‍ അപ്പോളോര്‍ത്തു.
സ്വാതന്ത്ര്യമുണ്ട്. അയാള്‍ മന്ത്രിച്ചു. പുറമ്പോക്കിലെ ഈ പാലത്തിനടിയില്‍ കിടക്കുമ്പോഴും(അയാളുടെമേല്‍ എപ്പോഴും ഇലകള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു) സ്വപ്നത്തിലെപ്പോലെ ആരും ഉഗ്രശാസനത്തിന്റെ തോക്കും ചൂണ്ടിയെത്തുന്നില്ലല്ലോ..!