മാഞ്ചുവടുകളില്‍ കുട്ടികള്‍ക്കും കാക്കകള്‍ക്കും മധുരനര്‍ത്തനം. ഫലരാശിയുടെ തുരന്നെടുക്കപ്പെട്ട മഞ്ഞ ഹൃദയാന്തരങ്ങള്‍...
നോക്കൂ, കോണ്‍ക്രീറ്റ് വീടുയരുന്ന ഈ ഭൂഭാഗത്ത് മുമ്പൊരു കസ്തൂരി മാവുണ്ടായിരുന്നു.
കുട്ടിക്കാലത്ത് ഒരു ത്രിസന്ധ്യയ്ക്ക്, വിജനമായ തേയിലക്കാടിനിടയിലൂടെയുള്ള ഒറ്റയടിപ്പാതയിലൂടെ, ഭയസ്പന്ദനങ്ങളുമായി മഴനനഞ്ഞ് വീട്ടിലേക്കോടിയത് ഓര്‍മവരുന്നു. പാതയുടെ മാറിലെമ്പാടും നിന്ന് ജീവന്റെ പ്രാചീനമായ തണുപ്പുമായി ഊറ്റുകള്‍ ഉറവപൊട്ടിയൊഴുകിക്കൊണ്ടിരുന്നു. ഒരു നാട്ടുമാവും വലിയ കായുള്ള കാപ്പിമരവുമുള്ള ബാല്യത്തിന്റെ ഒരു വിശേഷകൗതുകസ്ഥാനം. ചെറിയ മാമ്പഴങ്ങള്‍ തലയില്‍ വന്നു പതിക്കേ ഞാനോടിക്കൊണ്ടിരുന്നു. രോഗബാധിതമായ ആ ചെറു മാമ്പഴങ്ങളുടെ അമിതമായ കറച്ചുവയുള്ള ചെറുമധുരം മനസ്സിലുണ്ട്.
25 വര്‍ഷങ്ങള്‍ക്കുമുമ്പൊരു പകല്‍. അമ്മുമ്മയും അണ്ണനുമില്ലാത്ത ഗ്രാമത്തിലെ വീടും പരിസരങ്ങളും നിശ്ശബ്ദമായിരുന്നു. വിജനതയുടെ പര്യായം പോലെ നിന്നു വിങ്ങിയ ഒരേകാന്തതയില്‍ വെറുതെ ഒരു ഇരിക്കപ്പൊറുതിയില്ലായ്കമൂലമാാണ് ഞാന്‍ ആ മാവില്‍ വലിഞ്ഞുകയറിയതെന്നോര്‍ക്കുന്ന
മാവിലകളുടെ ഹരിതഭാവവും ശീതളഗന്ധവും പുണര്‍ന്ന് ഞാനിരുന്നു. പെട്ടെന്ന് നടുങ്ങിപ്പോയി. ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ ഒരു മാമ്പഴം ഉദിച്ചുനില്‍ക്കുന്നു! മധുരമായൊരു നിറവിന്റെ സാധ്യതയിലും അതില്‍ നിന്ന് പ്രസരിച്ചുകൊണ്ടിരുന്ന സൗരഭ്യത്തിലും മനസ്സ് കോരിത്തരിച്ചു. ഞാന്‍ തൊട്ടതും, ഫലം എന്റെ കൈവെള്ളയില്‍ സമര്‍പ്പിക്കപെട്ടതുപോലെ അടര്‍ന്നു വീണു. നല്ല മുഴുപ്പും തൂക്കവുമുള്ള ഒരൊറ്റ മാമ്പഴം.
സവിശേഷം ഞാനോര്‍മിക്കുന്നു.ഒരൊറ്റ മാമ്പഴമേ ആ ചെറു വൃക്ഷത്തിലുണ്ടായിരുന്നുള്ളൂ.
മാമ്പഴവും മാഞ്ചുവടും..
കൊള്ളാം ആ ചിത്രവും..
ആശംസകള്‍